
കോട്ടയം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ നടന്ന റാഗിംഗ് സംഭവത്തിൽ 5 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കോളേജുകളിലും യുണിവേഴ്സിറ്റികളിലും റാഗിംഗിനെതിരെ കടുത്ത നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇത്തരം ക്രൂര സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുന്നത് പേടിയുണ്ടാക്കുന്ന വിഷയമാണ്.
നഴ്‌സിംഗ് കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾ മൂന്ന് മാസത്തിലേറെയായി അതിക്രൂരമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. സീനിയർസ് തുടർച്ചയായി ജൂനിയർസിനെ കഠിനമായ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാക്കി. ജൂനിയർസിനെ നഗ്നരായി നിൽക്കാൻ നിർബന്ധിപ്പിച്ചു, അവരുടെ സ്വകാര്യഭാഗങ്ങളിൽ ഡംബെൽ തൂക്കി വേദനിപ്പിച്ചു, കോംപസ്സ് കൊണ്ട് കുത്തിയ ശേഷം ലോഷൻ പുരട്ടി വേദന കൂട്ടി, ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
ആദ്യമെല്ലാം ഭയന്ന് മൗനമാകാനാണ് ഇരകളായ വിദ്യാർത്ഥികൾ ശ്രമിച്ചത്. എന്നാൽ അത് ഒരു പരിഹാരമാകില്ലെന്നറിഞ്ഞപ്പോൾ, അവർക്കുള്ള അവസാന വഴിയായി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് 5 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഗാന്ധിനഗർ പൊലീസ് അക്രമികളുടെ വിശദമായ ചോദ്യം ചെയ്യൽ നടത്തി. കോളേജ് അധികൃതർ ഇവരെ സസ്പെൻഡ് ചെയ്യുകയും വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ്, ഇത് കൂടാതെ മറ്റാരെങ്കിലും റാഗിംഗിൽ പങ്കെടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടും.
റാഗിംഗ് ഒരു സാധാരണമായ വിനോദമല്ല, അത് ഗുരുതരമായ മാനസികവും ശാരീരികവുമായ പീഡനമാണ്. പലരും റാഗിംഗിനെ ഒരു പരമ്പരാഗത രീതി എന്ന നിലയ്ക്കാണ് കാണുന്നത്, എന്നാൽ അതിന്റെ ദൂഷ്യഫലങ്ങൾ ജീവിതം തന്നെ തകർക്കാൻ ശേഷിയുള്ളവയാണ്.
റാഗിംഗിനെ നേരിടാൻ കോളേജുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്.
റാഗിംഗിന് എതിരെ ശബ്ദമുയർത്തുക, ഭയക്കാതെ മുന്നോട്ട് വരുക, നീതി തേടുക.